Saturday, 7 November 2015

മുത്തശ്ശിക്കഥ

"പുറമേ നമ്മൾ കാണുന്നതിനെക്കാൾ ആഴങ്ങളിൽ ഓരോ മനുഷ്യനും മറ്റൊന്നാണ് ".എവിടെയോ കേട്ടതോ വായിച്ചതോ ആണ് ഇത് . മറക്കാതെ ഇന്നും ഈ വാചകം മനസ്സിൽ ഉള്ളത്തിനു കാരണം അനുഭവങ്ങൾ തന്നെയായിരിക്കണം . പുതിയതായി ഒരു വ്യക്തിയോട് ഇടപഴകുംപോൾ ഈ വാചകം ഒന്ന് മനസ്സിൽ  ഉരുവിട്ട് ചിന്തകളെ പാകപ്പെടുത്തും . മുൻവിധികളോടെ  ആളുകളെ വിലയിരുത്താതിരിക്കാൻ , വിലകുറച്ച് കാണാതിരിക്കാൻ ഒക്കെ മനസുകൊണ്ട് മുൻകരുതൽ എടുക്കും .
          കഴിഞ്ഞ ദിവസം ഒരു വ്യക്തിയെ പരിചയപെട്ട്‌  അവരോട് സംസാരിച്ചപ്പോൾ മേലെ പറഞ്ഞ വാചകത്തിന്റെ ആഴം വീണ്ടും മനസില്ലായി .തൊണ്ണൂറിനോടടുപ്പിച്ച് പ്രായം ഉള്ള ഒരു സ്ത്രീ , ഒരു മുത്തശ്ശി . ഒരു റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി കുറച്ചു ആഴിച്ചകളായി അവരോടു അടുത്ത് ഇടപഴകി വരികയായിരുന്നു . മുത്തശ്ശി ബ്രിട്ടീഷ്‌കാരി  ആണ് . വാർദ്ധക്യ  സംബന്ധമായ മറവി രോഗവും അനുബന്ധ രോഗങ്ങളും ഉള്ള ഇവർ  ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ഇത്തിരി സൂക്ഷിച്ചു നോക്കിയാൽ തന്നെയും ഒരൽപം  പിരിയിളകിയ പ്രകൃതം  ആണ് . പറയുന്നതിനും ചെയുന്നതിനും വല്യ വ്യവസ്ഥ ഒന്നും ഇല്ല . ഇതുപോലത്തെ ഒരുപാടു പേരെ സ്ഥിരം കാണുന്നതുകൊണ്ട് ആദ്യം ഒന്നും അവരെ പരിധിയിൽ അധികം ശ്രദ്ധിച്ചില്ല . പക്ഷേ എന്തോ ഒരു ശക്തി അവരുടെ സംസാരത്തിന് ഉണ്ടായിരുന്നു . ഒരു അധികാര ശബ്ദം . 'ഇത് ബ്രിട്ടണ്‍ ആണ് , ഇത്  രാജ്ഞ്ഞിയുടെ ഭരണകാലവും' അവർ ഒരുദിവസം പറഞ്ഞു . അർദ്ധപ്രജ്ഞയിൽ പരസ്പരബന്ധമില്ലാതെ അങ്ങനെ പലതും പറയുന്നതിനിടയിലും  ലോകകാര്യങ്ങളും ചരിത്രവും ഒക്കെ കടന്നു വരുന്നത് എന്നെ  അത്ഭുതപെടുത്തി .

വെറുതെ ഒരു രസത്തിനു ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി . എവിടുന്നോ തുടങ്ങി എങ്ങോട്ടോ പോകുന്ന സംസാരങ്ങൾ . ഇടക്ക് വേറെ തിരക്ക് വരുംബോൾ ഞാൻ നിരത്തിയിട്ടു പോകും . പിന്നെ ചിലപ്പോൾ  അടുത്ത ദിവസം ആയിരിക്കും സംസാരം . മുത്തശ്ശി യുടെ  മാഞ്ഞു തുടങ്ങിയ ഓർമയുടെ  വളപ്പൊട്ടുകൾ ചേർത്ത് വച്ചപോൾ അവ എനിക്ക് ഒരുപാടു കഥകൾ പറഞ്ഞുതന്നു . ബ്രിട്ടന്റെ  അരനൂറ്റാണ്ടിന്റെ  അടുക്കള രഹസ്യം മുതൽ ഇന്ത്യൻ  സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും  ഗാന്ധിയെക്കുറിച്ചും നെഹ്രുവിനെ പറ്റിയും ഒക്കെ സംസാരിച്ചു . ബെൻ കിങ്ങ്സ്ലി , ആറ്റെൻബ്രൊ , ലോറെൻസ് ഓഫ്  അറേബ്യ അങ്ങനെ സിനിമയെ കുറിച്ച് സംസാരിച്ചു . പുട്ടിനെയും മോഡിയെയും കാമെരൂനെയും ഒബാമയെയും ലോക സമാധാനത്തിനേറ്റ ഉണങ്ങാത്ത മുറിവുകള എടുത്തു പറഞ്ഞു വിമർശിച്ചു . മാർഗരെറ്റ് താച്ചറുടെ  മകൻ ആയുധ കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കിയ കഥ പറഞ്ഞു അവർ . ആയുധം ഉണ്ടാക്കുന്നവനും വിൽക്കുന്നവനും  ആണ് ലോകത്തെ ഏറ്റവും വല്യ സംബന്നൻ എന്ന് പറഞ്ഞു അവർ ഒരുപാടു ചരിത്രം ഉദ്ധരിച്ചു .മൂകത്തു വിരൽ  വച്ച് നിന്നുപോയി ആ വൃദ്ധയുടെ  ലോകവീക്ഷണത്തിന്റെ  ആഴം തൊട്ടറിഞ്ഞപ്പോൾ .
ഞാൻ എവിടുത്തുകാരൻ  ആണെന്ന് ചോദിച്ച്  അവർ പിന്നീട്  വാചാലയായി . ഇന്ത്യയെക്കുറിച്ച് , കേരളത്തെക്കുറിച്ച് . ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം ഉള്ളവരും നല്ല ബുദ്ധിശാലികളും ഉള്ള നാടാണ്‌ കേരളം എന്ന് അവർ പറഞ്ഞു കേട്ടപ്പോൾ അഭിമാനം തോന്നി .  അവധിക്കാലം ചിലവഴിക്കാൻ കേരളത്തിൽ  വന്നപോൾ കായലിലൂടെ ബോട്ടിൽ സഞ്ചരിച്ചതും എരിവുള്ള മീന കറി  കഴിച്ചു നാവ് പൊള്ളിയതും ഒക്കെ അവർ ഓർത്തെടുത്തു . ആലപുഴയോ കുമരകമോ ആയിരിക്കണം , സ്ഥലം അവര്ക്ക് ഓര്മ്മയില്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും  ദേശിയ നേതാക്കളെയും പറ്റിയുള്ള അവരുടെ അറിവ് അപാരമാണെന്ന്  ഞാൻ മനസ്സിലാക്കി . ഗാന്ധിജിയെ ഒക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ബ്രിട്ടീഷ്‌ കാർ  ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപെടുത്തി . ബ്രിട്ടണ്‍ ഇന്ത്യയെ വല്ലാതെ കൊള്ളയടിച്ചു എന്ന് അവരുടെ വായിൽ  നിന്നുകേട്ടപ്പോൾ  ശശി തരൂരിന്റെ  സമീപകാലത്തെ പ്രസംഗം ഓർത്തുപോയ് . ഒടുവിൽ ഒരുകുറ്റ സമ്മതം പോലെ അവർ പറഞ്ഞു " നിങ്ങൾ ഇന്ത്യക്കാർ ധീരരാണ് ,നിങ്ങളെ ഭരിച്ച വെള്ളക്കാരെക്കാൾ . അതുകൊണ്ടാണ് നിങ്ങൾക്ക്  സമരം ചെയ്തു സ്വാതന്ത്രം നേടാൻ സാധിച്ചത് . മറിച്ചു  ഞങ്ങളെ നിങ്ങൾ ആണ് ഭരിച്ചിരുന്നത് എങ്കിൽ ഒരിക്കലും സ്വതന്ത്രം നേടാനുള്ള ധൈര്യം ഞങ്ങള്ക്ക് കാണില്ലായിരുന്നു " . അടക്കി ഭരിച്ച സാമ്രാജ്യം തകർന്നു  വീണു എങ്കിലും നാശം വരാനിരിക്കുന്നതെ ഉള്ളു എന്ന്  ആ മുത്തശി പറയുന്നു . ബ്രിട്ടണ്‍ അടക്കി ഭരിച്ച ആളുക്കൾ ബ്രിട്ടീഷ്‌കാരെ ഭരിക്കുന്ന കാലം വിദൂരമല്ലെന്നു എല്ലാവര്ക്കുമറിയാം  , ഇതുപറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ടത്‌  അതുവരെ അവരിൽ കാണാത്ത  എന്തോ ഒരു വികാരം . അവർ പെട്ടെന്ന് നിർത്തി . മൌനം ഞങ്ങൾക്കിടയിൽ ഒരു കടൽ  തീർത്തു ....

        ഇത് ഒരു പക്ഷെ ഓർമകൾക്ക് ജാരാനര ബാധിച്ച ഒരു വൃദ്ധയുടെ വെറും ചിന്തകൾ  ആവാം .  ഒറ്റനോട്ടത്തിൽ ഞാൻ കാണാത്ത  അവരുടെ ചിന്തകളുടെ ലോകം, അതിന്റെ ആഴവും പരപ്പും ... അത് തൊട്ട് നിന്നപോൾ ഹൃദയത്തിൽ ഒരു കനൽകാറ്റടിച്ചപോലെ ...
(വഴിപോക്കൻ )