Saturday, 7 November 2015

മുത്തശ്ശിക്കഥ

"പുറമേ നമ്മൾ കാണുന്നതിനെക്കാൾ ആഴങ്ങളിൽ ഓരോ മനുഷ്യനും മറ്റൊന്നാണ് ".എവിടെയോ കേട്ടതോ വായിച്ചതോ ആണ് ഇത് . മറക്കാതെ ഇന്നും ഈ വാചകം മനസ്സിൽ ഉള്ളത്തിനു കാരണം അനുഭവങ്ങൾ തന്നെയായിരിക്കണം . പുതിയതായി ഒരു വ്യക്തിയോട് ഇടപഴകുംപോൾ ഈ വാചകം ഒന്ന് മനസ്സിൽ  ഉരുവിട്ട് ചിന്തകളെ പാകപ്പെടുത്തും . മുൻവിധികളോടെ  ആളുകളെ വിലയിരുത്താതിരിക്കാൻ , വിലകുറച്ച് കാണാതിരിക്കാൻ ഒക്കെ മനസുകൊണ്ട് മുൻകരുതൽ എടുക്കും .
          കഴിഞ്ഞ ദിവസം ഒരു വ്യക്തിയെ പരിചയപെട്ട്‌  അവരോട് സംസാരിച്ചപ്പോൾ മേലെ പറഞ്ഞ വാചകത്തിന്റെ ആഴം വീണ്ടും മനസില്ലായി .തൊണ്ണൂറിനോടടുപ്പിച്ച് പ്രായം ഉള്ള ഒരു സ്ത്രീ , ഒരു മുത്തശ്ശി . ഒരു റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി കുറച്ചു ആഴിച്ചകളായി അവരോടു അടുത്ത് ഇടപഴകി വരികയായിരുന്നു . മുത്തശ്ശി ബ്രിട്ടീഷ്‌കാരി  ആണ് . വാർദ്ധക്യ  സംബന്ധമായ മറവി രോഗവും അനുബന്ധ രോഗങ്ങളും ഉള്ള ഇവർ  ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ഇത്തിരി സൂക്ഷിച്ചു നോക്കിയാൽ തന്നെയും ഒരൽപം  പിരിയിളകിയ പ്രകൃതം  ആണ് . പറയുന്നതിനും ചെയുന്നതിനും വല്യ വ്യവസ്ഥ ഒന്നും ഇല്ല . ഇതുപോലത്തെ ഒരുപാടു പേരെ സ്ഥിരം കാണുന്നതുകൊണ്ട് ആദ്യം ഒന്നും അവരെ പരിധിയിൽ അധികം ശ്രദ്ധിച്ചില്ല . പക്ഷേ എന്തോ ഒരു ശക്തി അവരുടെ സംസാരത്തിന് ഉണ്ടായിരുന്നു . ഒരു അധികാര ശബ്ദം . 'ഇത് ബ്രിട്ടണ്‍ ആണ് , ഇത്  രാജ്ഞ്ഞിയുടെ ഭരണകാലവും' അവർ ഒരുദിവസം പറഞ്ഞു . അർദ്ധപ്രജ്ഞയിൽ പരസ്പരബന്ധമില്ലാതെ അങ്ങനെ പലതും പറയുന്നതിനിടയിലും  ലോകകാര്യങ്ങളും ചരിത്രവും ഒക്കെ കടന്നു വരുന്നത് എന്നെ  അത്ഭുതപെടുത്തി .

വെറുതെ ഒരു രസത്തിനു ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി . എവിടുന്നോ തുടങ്ങി എങ്ങോട്ടോ പോകുന്ന സംസാരങ്ങൾ . ഇടക്ക് വേറെ തിരക്ക് വരുംബോൾ ഞാൻ നിരത്തിയിട്ടു പോകും . പിന്നെ ചിലപ്പോൾ  അടുത്ത ദിവസം ആയിരിക്കും സംസാരം . മുത്തശ്ശി യുടെ  മാഞ്ഞു തുടങ്ങിയ ഓർമയുടെ  വളപ്പൊട്ടുകൾ ചേർത്ത് വച്ചപോൾ അവ എനിക്ക് ഒരുപാടു കഥകൾ പറഞ്ഞുതന്നു . ബ്രിട്ടന്റെ  അരനൂറ്റാണ്ടിന്റെ  അടുക്കള രഹസ്യം മുതൽ ഇന്ത്യൻ  സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും  ഗാന്ധിയെക്കുറിച്ചും നെഹ്രുവിനെ പറ്റിയും ഒക്കെ സംസാരിച്ചു . ബെൻ കിങ്ങ്സ്ലി , ആറ്റെൻബ്രൊ , ലോറെൻസ് ഓഫ്  അറേബ്യ അങ്ങനെ സിനിമയെ കുറിച്ച് സംസാരിച്ചു . പുട്ടിനെയും മോഡിയെയും കാമെരൂനെയും ഒബാമയെയും ലോക സമാധാനത്തിനേറ്റ ഉണങ്ങാത്ത മുറിവുകള എടുത്തു പറഞ്ഞു വിമർശിച്ചു . മാർഗരെറ്റ് താച്ചറുടെ  മകൻ ആയുധ കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കിയ കഥ പറഞ്ഞു അവർ . ആയുധം ഉണ്ടാക്കുന്നവനും വിൽക്കുന്നവനും  ആണ് ലോകത്തെ ഏറ്റവും വല്യ സംബന്നൻ എന്ന് പറഞ്ഞു അവർ ഒരുപാടു ചരിത്രം ഉദ്ധരിച്ചു .മൂകത്തു വിരൽ  വച്ച് നിന്നുപോയി ആ വൃദ്ധയുടെ  ലോകവീക്ഷണത്തിന്റെ  ആഴം തൊട്ടറിഞ്ഞപ്പോൾ .
ഞാൻ എവിടുത്തുകാരൻ  ആണെന്ന് ചോദിച്ച്  അവർ പിന്നീട്  വാചാലയായി . ഇന്ത്യയെക്കുറിച്ച് , കേരളത്തെക്കുറിച്ച് . ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം ഉള്ളവരും നല്ല ബുദ്ധിശാലികളും ഉള്ള നാടാണ്‌ കേരളം എന്ന് അവർ പറഞ്ഞു കേട്ടപ്പോൾ അഭിമാനം തോന്നി .  അവധിക്കാലം ചിലവഴിക്കാൻ കേരളത്തിൽ  വന്നപോൾ കായലിലൂടെ ബോട്ടിൽ സഞ്ചരിച്ചതും എരിവുള്ള മീന കറി  കഴിച്ചു നാവ് പൊള്ളിയതും ഒക്കെ അവർ ഓർത്തെടുത്തു . ആലപുഴയോ കുമരകമോ ആയിരിക്കണം , സ്ഥലം അവര്ക്ക് ഓര്മ്മയില്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും  ദേശിയ നേതാക്കളെയും പറ്റിയുള്ള അവരുടെ അറിവ് അപാരമാണെന്ന്  ഞാൻ മനസ്സിലാക്കി . ഗാന്ധിജിയെ ഒക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ബ്രിട്ടീഷ്‌ കാർ  ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപെടുത്തി . ബ്രിട്ടണ്‍ ഇന്ത്യയെ വല്ലാതെ കൊള്ളയടിച്ചു എന്ന് അവരുടെ വായിൽ  നിന്നുകേട്ടപ്പോൾ  ശശി തരൂരിന്റെ  സമീപകാലത്തെ പ്രസംഗം ഓർത്തുപോയ് . ഒടുവിൽ ഒരുകുറ്റ സമ്മതം പോലെ അവർ പറഞ്ഞു " നിങ്ങൾ ഇന്ത്യക്കാർ ധീരരാണ് ,നിങ്ങളെ ഭരിച്ച വെള്ളക്കാരെക്കാൾ . അതുകൊണ്ടാണ് നിങ്ങൾക്ക്  സമരം ചെയ്തു സ്വാതന്ത്രം നേടാൻ സാധിച്ചത് . മറിച്ചു  ഞങ്ങളെ നിങ്ങൾ ആണ് ഭരിച്ചിരുന്നത് എങ്കിൽ ഒരിക്കലും സ്വതന്ത്രം നേടാനുള്ള ധൈര്യം ഞങ്ങള്ക്ക് കാണില്ലായിരുന്നു " . അടക്കി ഭരിച്ച സാമ്രാജ്യം തകർന്നു  വീണു എങ്കിലും നാശം വരാനിരിക്കുന്നതെ ഉള്ളു എന്ന്  ആ മുത്തശി പറയുന്നു . ബ്രിട്ടണ്‍ അടക്കി ഭരിച്ച ആളുക്കൾ ബ്രിട്ടീഷ്‌കാരെ ഭരിക്കുന്ന കാലം വിദൂരമല്ലെന്നു എല്ലാവര്ക്കുമറിയാം  , ഇതുപറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ടത്‌  അതുവരെ അവരിൽ കാണാത്ത  എന്തോ ഒരു വികാരം . അവർ പെട്ടെന്ന് നിർത്തി . മൌനം ഞങ്ങൾക്കിടയിൽ ഒരു കടൽ  തീർത്തു ....

        ഇത് ഒരു പക്ഷെ ഓർമകൾക്ക് ജാരാനര ബാധിച്ച ഒരു വൃദ്ധയുടെ വെറും ചിന്തകൾ  ആവാം .  ഒറ്റനോട്ടത്തിൽ ഞാൻ കാണാത്ത  അവരുടെ ചിന്തകളുടെ ലോകം, അതിന്റെ ആഴവും പരപ്പും ... അത് തൊട്ട് നിന്നപോൾ ഹൃദയത്തിൽ ഒരു കനൽകാറ്റടിച്ചപോലെ ...
(വഴിപോക്കൻ )

Monday, 9 December 2013

അര്‍ത്ഥപരിണാമം


വായില്‍നിന്നടര്‍ന്നുവീഴവെ വാക്കുകള്‍ അര്‍ത്ഥം തേടിയലഞ്ഞു
കേട്ടവര്‍ കേട്ടവര്‍ ഓരോ ഭാഷ്യം നല്‍കി
കൂടുതല്‍ അര്‍ത്ഥം കിട്ടിയവ ഭാരത്താല്‍ നിലംപതിച്ചു
ഭാരം കുറഞ്ഞവര്‍ വീണ്ടും പറന്നലഞ്ഞു.

കൂടുതല്‍ ഭംഗി പറയുമ്പോളോ കേള്‍ക്കുമ്പോളോ?
പറഞ്ഞവനും കേട്ടവനും അന്തംവിട്ടിരുന്നു
കൂടുതല്‍ അര്‍ത്ഥം എനിക്കോ നിനക്കോ ?
വാക്കുകള്‍ തമ്മില്‍ കലഹിച്ചുകൊണ്ടേയിരുന്നു.

വാക്കിനര്‍ത്ഥം പറഞ്ഞവനെ അറിയൂയെന്ന-
 ഹങ്കരിച്ചു നിന്നവര്‍ അവരില്‍ചിലര്‍
പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ കേട്ടപ്പോളറിഞ്ഞു
എന്ന ഗര്‍വില്‍ അര്‍ത്ഥംചമച്ചവര്‍ മറ്റുചിലര്‍

'വാക്കിനാല്‍ ഞാന്‍  നിന്‍റെ മാനം കെടുത്തും'
അവരില്‍ ചിലര്‍ വെല്ലുവിളിച്ചു
'എന്‍റെ ഭാഷ്യം നിന്‍റെ വാക്കിനെ ദുഷിപ്പിക്കും'
ചിലര്‍ തിരിച്ചും  പോര്‍വിളി ച്ചു.

പറയാന്‍ മടിച്ചപ്പോള്‍  ചില വാക്കുകള്‍
മൌനക്കടലില്‍ മുങ്ങിമരിച്ചു
 ഏതോ നിഗൂഢമാം  അര്‍ത്ഥംപേറി,വാക്കുകള്‍ക്കിടയില്‍
 മൌനം നിറഞ്ഞു , കനമുള്ള മൌനം.

കുതറിമാറിയ ചിലത് ബാക്കിയുണ്ടായിരുന്നു
അവ ഗദ്ഗദങ്ങളായി പുറത്തുവന്നു
അവയ്ക്ക് അര്‍ത്ഥമുണ്ടോ ഇല്ലയോയെന്നു
ആര്‍ക്കും അറിയില്ലായിരുന്നു...

                                              വഴിപോക്കന്‍






Wednesday, 4 December 2013

നമുക്കിടയില്‍



നമ്മുക്കിടയില്‍ എന്താണെന്നെനിക്കിന്നുമറിയില്ല
എന്തായാലും അത് പ്രണയമല്ലയിരുന്നു
അതൊരിക്കലും വെറുപ്പോ അറപ്പോ അല്ലായിരുന്നു
എനിക്കിനിയും ഗ്രഹിക്കാത്ത മറെന്തോ ഒന്ന്

ഹൃദയത്തില്‍ കൊത്തിവലിക്കുന്ന നോട്ടംകൊണ്ടുനീ
  കാന്തംപോലെ എന്നെ  നിന്നിലേക്ക്‌ വലിച്ചിട്ടു
അപ്പോള്‍ എനിക്ക് തോന്നി  നമ്മള്‍ ഇണക്കുരുവികള്‍,
ഒരുമിക്കാന്‍ കാലം വിധിയെഴുതിയവര്‍ എന്ന്

ഉള്ളിലെ കത്തുന്ന തീക്കനല്‍ തൊട്ടറിഞ്ഞനാള്‍
അറിയാതെ ഞാന്‍ അകലം പാലിച്ചു
അന്നെന്‍റെയുള്ളിന്‍റെയുള്ളില്‍ ആരോ മന്ത്രിച്ചു
അകലാന്‍ വിധിയുള്ള ഏകധ്രുവങ്ങള്‍ നമ്മളെന്ന്

എന്‍റെ ഹൃത്തടത്തില്‍ കൈതൊട്ടപ്പോള്‍ ഞാന്‍ അറിഞ്ഞു
ആ മിടിപ്പുകള്‍ക്ക് നിന്നോടെന്തോ പറയാന്‍ ബാക്കിയുണ്ടെന്ന്
നമുക്കിടയില്‍ പ്രണയത്തിന്‍റെ ബന്ധനം തീര്‍ക്കാത്ത
പ്രപഞ്ച ശക്തികളെ ഞാനന്ന് ശപിച്ചു , വെറുതെ ശപിച്ചു

നമുക്കിടയില്‍ പക്ഷെ എന്തോ ഉണ്ടായിരുന്നു
വാക്കിനും നോക്കിനും മൌനത്തിനുമപ്പുറം
നമുക്കിടയില്‍ ഒരു വഴിമരുന്നുണ്ടായിരുന്നു
അതിപ്പോഴും തീകാത്തുകിടക്കുന്നു .........